ഹജ്ജ്; യു.എ.ഇ.യിൽനിന്നുള്ളതീർഥാടകർ തിരിച്ചെത്തിത്തുടങ്ങി
July 13, 2022
യു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.യു.എ.ഇ.യിൽ മടങ്ങിയെത്തുന്ന ഹജ്ജ് തീർഥാടകർ ഏഴുദിവസം ക്വാറന്റീൻ നിർബന്ധമാണ്. ആദ്യദിവസം ആവശ്യമുള്ളവർക്ക് കോവിഡ് പരിശോധന നടത്താം. എന്നാൽ നാലാംദിവസം നിർബന്ധമായും കോവിഡ് പരിശോധന നടത്തിയിരിക്കണം. ഇതുവരെ നിർവഹിക്കാത്തവർക്കും 65 വയസ്സിന് താഴെയുള്ളവർക്കും മാത്രമായി ഈ വർഷത്തെ ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു. ഏകദേശം 850-ഓളം തീർഥാടകർ കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെത്തി. എമിറേറ്റ്‌സ് എയർലൈനും സൗദി എയർലൈൻസും ഏർപ്പെടുത്തിയിരുന്ന പ്രത്യേക ഹജ്ജ് വിമാനത്തിലായിരുന്നു തീർഥാടകരുടെ യാത്ര. മുൻവർഷം കോവിഡ് കാരണം ഹജ്ജിന് അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഹജ്ജ് പൂർണതോതിൽ നിർവഹിക്കാനായതിന്റെ സന്തോഷത്തിലാണ് തീർഥാടകർ.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) തീർഥാടകർക്കായി വിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മടങ്ങിയെത്തിയവർക്കായി പ്രത്യേക ചെക്ക്ഔട്ട്, ഇമിഗ്രേഷൻ, സുരക്ഷാനടപടിക്രമങ്ങൾ എന്നിവയെല്ലാം സജ്ജമാക്കിയിരുന്നു. കൂടാതെ സ്മാർട്ട് ഗേറ്റുകളിലൂടെ പരിശോധന പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കകം ഇവർക്ക് പുറത്തിറങ്ങാനും അവസരമൊരുക്കി. അടുത്തദിവസങ്ങളിൽ യു.എ.ഇ.യിൽനിന്ന് പോയ കൂടുതൽ തീർഥാടകർ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. അവധിദിനങ്ങളിലും ഹജ്ജ് സീസണിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ സ്മാർട്ട് ഗേറ്റുകൾ പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ യാത്രക്കാർക്ക് നടപടിക്രമങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി. സൗദിയിലേക്ക് പോകുന്നവർക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സേവനങ്ങളും നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
No Comments
Leave a Comment