ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക
June 30, 2022
ഗൾഫിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർ ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ. വ്യാജ ഓഫർ ലെറ്റർ ലഭിച്ച് തൊഴിലാളികൾ വഞ്ചിതരാകുന്നത് ഒഴിവാകാനാണിത്.തൊഴിൽ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർ അടിസ്ഥാനമാക്കിയാണ് തൊഴിൽ കരാറുകളുടെ നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കുക. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട് രൂപപ്പെടുത്തിയ തൊഴിൽ വാഗ്ദാന പത്രികകളാണ് ഒരാളുടെ പ്രാഥമിക തൊഴിൽ രേഖ. വിദേശത്തുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനു മുൻപ് ഓഫർ ലെറ്റർ അവർക്ക് അയയ്ക്കണം.ഇതിലെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി വേണം ഉദ്യോഗാർഥി ഒപ്പ് വയ്ക്കാൻ. ശേഷം ഇതു തൊഴിലുടമയ്ക്ക് തിരിച്ചയക്കണം. ഇപ്രകാരം ലഭിക്കുന്ന ഓഫർ ലെറ്ററുകകളിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് കൃത്യത ഉറപ്പാക്കണമെന്നാണു മന്ത്രാലയ അധികൃതരുടെ മുന്നറിയിപ്പ്. ഓഫർ ലെറ്റർ പ്രിന്റ് ചെയ്യുന്നതിനും നിർദിഷ്ട സ്ഥാപനത്തിനു അനുവദിച്ച തൊഴിൽ ക്വോട്ട അറിയുന്നതി നും മന്ത്രാലയത്തിന് അപേക്ഷ നൽകണം.പരിധിയിൽ കവിഞ്ഞ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. തൊഴിലിന്റെ സമഗ്രരൂപം അടങ്ങിയതായിരിക്കണം ഓഫർ ലെറ്ററുകൾ. ഇത് ഉദ്യോഗാർഥിക്കോ നിയമാനുസൃത റിക്രൂട്ടിങ് ഏജൻസികൾക്കോ അയച്ച് കൊടുത്താണ് വിദേശ രാജ്യങ്ങളിലുള്ള തൊഴിലന്വേഷകന്റെ ഒപ്പ് പതിപ്പിക്കുന്നത്.
ഓഫർ ലെറ്റർ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മൂന്ന് വഴികൾ ഉണ്ട് .നിയമനം രാജ്യത്തിനകത്ത് നിന്നാണെങ്കിലും പുറത്ത് നിന്നാണെങ്കിലും പരിശോധിക്കാം. ∙ ആദ്യം മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ അന്വേഷണ സേവനം പ്രയോജനപ്പെടുത്താം. ∙ സ്മാർട്ട് ആപ് വഴിയും വ്യാജ ഓഫർ ലെറ്റർ തിരിച്ചറിയാം.∙ ഇതിനു പുറമെ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റമർ ഹാപ്പിനസ്സ് സെന്ററുകൾ വഴിയും ലഭിച്ച തൊഴിൽ നിയമന വിശദാംശങ്ങൾ അറിയാനാകും
No Comments
Leave a Comment