ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ
October 3, 2022
ദുബായ് ജബൽ അലിയുടെ സഹിഷ്ണുതാ മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം നാളെ ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുൻപേ ക്ഷേത്രത്തിന്റെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നിരുന്നു.നാലിനു വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കപ്പെടും.3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബൽ അലിയിലെ ഗ്രാൻഡ് ടെംപിളിനു സ്വന്തം. ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്കു കയറുമ്പോൾ ആദ്യം ദർശിക്കുക അയ്യപ്പനെയും ഗുരുവായൂരപ്പനെയും. പൂർണമായും കൊത്തുപണികളാൽ മനോഹരമാക്കി കൊട്ടാര സമാന നിർമിതിയാണ് പുതിയ ക്ഷേത്രത്തിന്റേത്. ചുവരും തറയുമെല്ലാം വെളുത്ത കല്ലുകളാൽ ഭംഗിയാക്കിയിരിക്കുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. ജബൽ അലിയിലെ ഗുരുനാനാക് ദർബാറിനോടു ചേർന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം. ശ്രീകോവിലുകൾക്കു പുറമെ താഴത്തെ നിലയിൽ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ആധുനിക മുഖമാണ് ജബൽ അലി ക്ഷേത്രത്തിനുള്ളത്. പ്രതിഷ്ഠകൾ മുഴുവൻ ക്ഷേത്രത്തിന്റെ മുകൾ നിലയിലാണ്. മച്ചിൽ നിറയെ ക്ഷേത്ര മണികൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരും മത വിശ്വാസികളും ഒരുമിച്ചാണ് ക്ഷേത്ര ദർശനം നടത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷുമെല്ലാം ഇവിടെ പ്രാർഥനകൾ മുഴങ്ങും. തൊട്ടടുത്തു ക്രൈസ്ത ദേവാലയങ്ങളാണ്. അവിടെ പ്രാർഥനകൾക്കായി എത്തുന്നവരും പുതിയ ക്ഷേത്രം കണ്ടാണ് മടങ്ങുന്നത്. ദർശനം പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രസാദമായി കശുവണ്ടിയും ബദാമും പിസ്തയും കിസ്മിസും കവറിലാക്കി നൽകുന്നു. ക്ഷേത്രത്തിന്റെ ചുവരിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ചിത്രങ്ങളുമുണ്ട്.
No Comments
Leave a Comment