സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി
November 29, 2022
യു.എ.ഇ.യിൽ സ്വദേശിവത്കരണം വർധിപ്പിക്കാനും അതുവഴി നാഫിസ് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിനുമായി കുടുംബത്തിലെ 43 പേർക്ക് ജോലിനൽകിയ സ്വദേശിയായ തൊഴിലുടമയ്ക്കെതിരേ നടപടി. യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിയമനടപടി സ്വീകരിച്ചത്. യു.എ.ഇ.യിൽ സ്വദേശികൾക്കുള്ള വേതനസുരക്ഷാപദ്ധതിയാണ് നാഫിസ്. ബന്ധുക്കളെയോ കുടുംബാംഗ ങ്ങളെയോ ജോലിക്ക് നിയമിക്കുന്നതിനെ എതിർക്കുന്ന യാതൊരു നിബന്ധനയുമില്ല. എന്നാൽ, നാഫിസ് പദ്ധതിയുടെ ഗുണഫലം ദുരുപയോഗംചെയ്യുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഇതിനെ വ്യാജ സ്വദേശിവത്കരണമായി കണക്കാക്കുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.യഥാർഥത്തിൽ ജോലി ചെയ്യാതെ കമ്പനിയുടെ റെക്കോഡിൽ സ്വദേശി എൻറോൾ ചെയ്യപ്പെട്ടാ ലോ ഏതെങ്കിലും ഇമിറാത്തിയെ അധികൃതരെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതേ കമ്പനി വീണ്ടും നിയമിച്ചാലോ ഇതിനെ വ്യാജ സ്വദേശിവത്കരണമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ മന്ത്രാലയം നിയമലംഘകരായ കമ്പനികൾക്ക് പിഴചുമത്തുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. ശരിയായ സ്വദേശിവത്കരണ നിരക്ക് നേടുന്നതിനാണ് നാഫിസ് പദ്ധതി വഴി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ വ്യാജ സ്വദേശിവത്കരണം കണ്ടെത്താൻ മന്ത്രാലയം പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്.നാഫിസ് പദ്ധതി വഴി സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന സ്വദേശികൾക്ക് അധിക ശമ്പളം സർക്കാർ നൽകി വരുന്നുണ്ട്. നാഫിസ് പദ്ധതി ദുരുപയോഗം ചെയ്യുകയും വ്യാജസ്വദേശി വത്കരണം നടപ്പാക്കുകയും ചെയ്യുന്ന കമ്പനികൾക്ക് ഓരോ സ്വദേശിക്കും 1,00,000 ദിർഹംവരെ എന്നതോതിലാണ് പിഴചുമത്തുക.
No Comments
Leave a Comment