ഷാർജ സഫാരി പാർക്കിൽ ഇനി സന്ദർശകർക്ക് പ്രവേശിക്കാം
September 21, 2022
ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവുംവലിയ സഫാരി പാർക്കായ ഷാർജ സഫാരി സന്ദർശകർക്കായി തുറന്നു. വേനൽക്കാലത്ത് ഇത് അടച്ചിട്ടിരുന്നു. 12 വർഗങ്ങളിൽപ്പെട്ട 50,000-ത്തോളം ജീവികളാണ് പാർക്കിലുള്ളത്. അൽ ദൈദ് ഒയാസിസ് പ്രദേശത്താണ് എട്ട് ചുതരശ്ര കിലോ മീറ്റർ ചുറ്റളവിലുള്ള സഫാരി പാർക്ക്. കാട്ടിലൂടെ നടക്കുന്ന പ്രതീതിയുളവാക്കാൻ ഒരു ലക്ഷത്തിലേറെ മരങ്ങളുമുണ്ട്. സുഡാനിലെ നൈൽ എന്ന് വിളിക്കുന്ന നൈജർ പുഴയുടെ പരിസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ പുതിയ കാഴ്ച. പുതിയ മൃഗങ്ങളെയും ഇത്തവണ എത്തിച്ചിട്ടുണ്ട്. ഇതിൽ വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളുണ്ട്. സന്ദർശകർക്ക് ഇവിടെ കാൽനടയായി നടക്കാനും അവസരമുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷയ്ക്കായി പാർക്ക് അടച്ചിടുകയാണ് പതിവ്. ചൂട് കുറഞ്ഞതോടെ ഇത്തവണ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട് .രാവിലെ എട്ടുമുതൽ വൈകീട്ട് 6.30 വരെയാണ് സഫാരി പാർക്കിന്റെ പ്രവർത്തനസമയം. ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കുന്ന അവസാനസമയം ഉച്ചയ്ക്ക് രണ്ട്. ബ്രോൺസ് ടിക്കറ്റുകാർക്ക് (നടന്നുകാണാനുള്ള ടിക്കറ്റ്) വൈകീട്ട് നാലുവരെ പ്രവേശിക്കാം. ബ്രോൺസ് ടിക്കറ്റിന് 40 ദിർഹമാണ് നിരക്ക്. ഇതിൽ മൂന്നുമുതൽ 12 വയസ്സുവരെയുള്ള വർക്ക് 15 ദിർഹം. മൂന്ന് മണിക്കൂറാണ് ടൂർ സമയം.സിൽവർ ടിക്കറ്റ് (സാധാരണ ബസിൽ യാത്രചെയ്ത് കാട് കാണാം) നിരക്ക് 120 ദിർഹം, ഇതിൽത്തന്നെ മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 50 ദിർഹമാണ്. ആറ് മണിക്കൂർ പാർക്കിൽ സെറെൻഗെറ്റി ഒഴികെയുള്ള ഭാഗങ്ങളിൽ സഞ്ചരിക്കാം.ഗോൾഡ് ടിക്കറ്റ് നിരക്ക് 275 ദിർഹമാണ്. ഇതിൽ മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 120 ദിർഹമാണ്.ആഡംബര ബസിൽ കയറി കാട് കാണാനുള്ള അവസരമാണ് ഗോൾഡ് ടിക്കറ്റിൽ ലഭിക്കുക.
No Comments
Leave a Comment