അറഫാസംഗമം നാളെ
July 7, 2022
ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് വെള്ളിയാഴ്ച അറഫാസംഗമത്തോടെ തുടക്കമാകും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള മുഴുവൻ തീർഥാടകരും മിനായിൽ എത്തിക്കഴിഞ്ഞു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആരോഗ്യ മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് 10 ലക്ഷത്തോളം തീർഥാടകർ മിനായുടെ താഴ്വാരത്തിലെത്തിയിരിക്കുന്നത്.ഇന്നലെ രാത്രി മുതൽ തന്നെ തീർഥാടകർ ‘ലബ്ബൈക്ക്’ വിളികളോടെ മിനായിലേക്ക് ഒഴുകാൻ തുടങ്ങി. വെള്ളിയാഴ്ച രാവിലെ അറഫ മൈതാനിയിലേക്ക് പുറപ്പെടും വരെ എല്ലാവരും മിനായിൽ തങ്ങും. കോവിഡ് മഹാമാരിയുടെ രണ്ടുവർഷം നീണ്ട ഇടവേളക്കുശേഷം മിനാ താഴ്വാരം ഹാജിമാരാൽ നിറയുമ്പോൾ ലോക മുസ്‌ലിംകൾക്ക് ഇത് മനംനിറയും കാഴ്ചയാകും.ഇനി നാലുനാൾ തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിനെത്തുന്ന തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്വാരം.ദുൽഹജ്ജ് 13 (ജൂലൈ 12 ചൊവ്വാഴ്ച) വരെ ഈ താഴ്വാരം ഇഹ്റാമിന്റെ ശുഭ്രവസ്ത്രധാരികളായ തീർഥാടകരാൽ നിറഞ്ഞ് പാൽക്കടലായി മാറും. അന്തരീക്ഷം പ്രാർഥനാമുഖരിതമാകും. മിനായിൽ എത്തിയ തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലഞ്ചെരുവിൽ നിർമിച്ച ആറു വലിയ ബഹുനില കെട്ടിടങ്ങളായ ‘അബ്റാജ് മിനാ’യിലും കിദാന കമ്പനി ഒരുക്കിയ മികച്ച സൗകര്യങ്ങളോടുകൂടിയ തമ്പുകളിലുമാണ് തീർഥാടകർക്ക് താമസം ഒരുക്കിയിട്ടുള്ളത്.വ്യാഴാഴ്ച രാവും പകലും പ്രാർഥനകളുമായി മിനായിൽ തങ്ങുന്ന തീർഥാടകർ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ സംഗമം ഹജ്ജിലെ പ്രഥമവും ഏറ്റവും സുപ്രധാനവുമായ ചടങ്ങാണ്. ഇതിൽ പങ്കെടുത്തില്ലെങ്കിൽ ഹജ്ജ് പൂർണമാകില്ല. അതുകൊണ്ടുതന്നെ രോഗികളായി ആശുപത്രികളിലുള്ള തീർഥാടകരെ വരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി അറഫയിൽ എത്തിക്കും. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങായ അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ പ്രസംഗത്തെ, ഓർമിപ്പിക്കുന്ന അറഫാ പ്രഭാഷണം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും. സൗദിയിലെ പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്.
No Comments
Leave a Comment